കാഞ്ഞിരപ്പള്ളി : മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സമാനമായ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നത് കാട്ടു നീതിയാണ്.തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തിൻ്റെ ദു: ഖത്തിൽ പങ്കു ചേരുന്നു. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക കൊണ്ടു മാത്രം കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന നഷ്ടം നികത്താനാവില്ലെന്നോർമിക്കണം. ഇതോടൊപ്പം ഇനിയും ഈ വിധത്തിലുള്ള അക്രമണങ്ങളുണ്ടാവാതിരിക്കുവാൻ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും സത്വരമായ നടപടികൾ സ്വീകരിക്കണം.തലമുറകളായി അധ്വാനിക്കുന്ന കൃഷി ഭൂമിയിൽ പ്രാണഭയമില്ലാതെ ജീവിക്കുവാൻ മനുഷ്യർക്ക് സാഹചര്യം ഒരുക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്.
കുറച്ചു കാലത്തിന് മുമ്പ് തുലാപ്പള്ളിയുടെ സമീപത്തുള്ള കണമലയിൽ കാട്ടുപോത്താക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. അടുത്ത നാളിൽ വയനാട്, മാനന്തവാടി ഭാഗത്ത് കാട്ടാനക്കലിയിൽ ഒരു മനുഷ്യജീവൻ പൊലിഞ്ഞത് കേരളം ചർച്ച ചെയ്തു കഴിഞ്ഞതേയുള്ളൂവെന്ന് മറക്കരുത്.തുടർച്ചയായുണ്ടാകുന്ന വന്യമൃഗാക്രമണത്തിൽ ഈ വർഷം തന്നെ പൊലിഞ്ഞ ജീവനുകളുടെ പട്ടിക ആശങ്കാജനകമാണ്. ആനയെയും കടുവ വയെയും കാട്ടുപോത്തിനെയുമൊക്കെ പേടിച്ച് ജീവിക്കുന്ന മനുഷ്യരോട് അനുഭാവ പൂർവ്വമല്ലാത്ത നിലപാടെടുക്കുന്നത് ദുരവസ്ഥയാണ്. മനുഷ്യർ പാർക്കുന്ന നാട്ടിലേക്കിറങ്ങാതെ വന്യമൃഗങ്ങളെ കാട്ടിൽ തന്നെ സൂക്ഷിക്കുന്നതിന് വനം വകുപ്പിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യ ജീവന് വിലകത്പിക്കാത്ത നിയമവ്യാഖ്യാനങ്ങളിലൂടെ കാട്ടുനീതി നടപ്പിലാക്കുവാൻ ശ്രമിക്കരുത്. വന്യജീവിയാക്രമണങ്ങളിൽ നിസ്സഹായമാകുന്ന ജനതയോടും ഇന്നലെ കാട്ടാനായാക്രമത്തിൽ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തോടും കാഞ്ഞിരപ്പള്ളി രൂപതയുടെ ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.


