കാക്കനാട്: മാറുന്ന കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായി വൈദിക പരിശീലന രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി സീറോമലബാർ സഭയുടെ മൈനർ സെമിനാരി പരിശീലകർക്കായി സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഏപ്രിൽ 28 -30 തീയതികളിലായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സഭയുടെ മുപ്പത്തിനാലാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലെ നിർദ്ദേശപ്രകാരം സീറോമലബാർ ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് ഈ ട്രെയിനിങ് പ്രോഗ്രാം ഒരുക്കിയത്. മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക ലോകത്തെ വെല്ലുവിളികളെ നേരിടാൻ വൈദിക വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ പരിശീലകർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തി. വൈദിക പരിശീലനത്തിലെ ആധ്യാത്മികവും മാനുഷികവുമായ വശങ്ങളെ കോർത്തിണക്കി അദ്ദേഹം വിഷയം അവതരിപ്പിച്ചു. വൈദിക കമ്മീഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സഭാ ചാൻസലർ ഫാ എബ്രഹാം കാവിൽപുരയിടത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആധ്യാത്മികം, മാനവികം, ബൗദ്ധികം, മാനസികം, മിഷണറി എന്നിങ്ങനെയുള്ള അഞ്ച് പ്രധാന തലങ്ങളിൽ ഊന്നിയായിരുന്നു മൂന്ന് ദിവസത്തെ പരിശീലന പരിപാടികൾ ക്രമീകരിച്ചിരുന്നത്. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും പരിശീലകരുമായി സംവദിക്കുകയും ചെയ്തു. ഫാ അഗസ്റ്റിൻ കല്ലേലി, ഫാ സെജോ തൈക്കാട്ടിൽ, ഫാ ജോർജ് കുഴിപ്പള്ളിൽ, ഫാ. ലിൻഡോ കുറ്റിക്കാട്ട്, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സീറോമലബാർ രൂപതകളിൽ നിന്നായി അറുപതോളം പരിശീലകരാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. സഭയുടെ ഭാവി വാഗ്ദാനങ്ങളായ വൈദിക വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിൽ പുതിയ പരിശീലന രീതികൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചടങ്ങിൽ വിലയിരുത്തപ്പെട്ടു. റവ. സി. ലെറ്റീഷ്യ എസ്. എം. സി. നന്ദി പ്രകാശിപ്പിച്ചു.


