കാക്കനാട്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവർത്തിച്ച ഡോ. ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മികച്ച ഉദ്യോഗസ്ഥനും ധിഷണാ ശാലിയും സീറോമലബാർസഭയുടെ സുഹൃത്തുമായ വ്യക്തിത്വത്തെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ഔദ്യോഗിക രംഗത്തും രാഷ്ട്രീയത്തിലും സൗമ്യമായ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനിലും അദ്ദേഹം അംഗമായിരുന്നു. കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ക്രൈസ്തവന്യുനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന്റെ മുൻപിൽ എത്തിക്കുന്നതിൽ അദ്ദേഹം ആത്മാർത്ഥമായ പരിശ്രമം കാഴ്ചവച്ചതായും പബ്ലിക് അഫയേഴ്സ് കമ്മീഷൻ അനുസ്മരിച്ചു.
ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യ സാന്നിധ്യം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Published on


