കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഉത്കണ്ഠയുളവാക്കുന്നതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ. സാമൂഹിക – വിശ്വാസ ജീവിതത്തിന് അസ്വസ്ഥത സൃഷ്ടിക്കുകയും സംഘബലത്തിൽ മറ്റുള്ളവരെ ഭയപ്പെടുത്തി വരുതിക്കു നിർത്തുവാൻ ശ്രമിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ വിഭാഗങ്ങളെ നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം.
വിശ്വാസ സമൂഹത്തെ ഭയപ്പെടുത്തുന്നതിനും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും സംഘടിതവും ബോധപൂർവവുമായ ശ്രമങ്ങൾ ആവർത്തിച്ചുണ്ടാകുന്ന പശ്ചാത്തലത്തിൽ വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് അക്രമ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വ്യക്തികളെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്. നിയമവ്യവസ്ഥയെയും പൗരാവകാശങ്ങളും വെല്ലുവിളിച്ച് ഭീകരത സൃഷ്ടിക്കുന്ന വിഭാഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്നതിന് ബന്ധപ്പെട്ട ഭരണ സംവിധാനങ്ങളിൽ നിന്നും സത്വര നടപടികൾ വേഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .
പൂഞ്ഞാർ പള്ളിയിലുണ്ടായ അനിഷ്ടസംഭവങ്ങളെ ശക്തമായി അപലപിക്കുന്നതോടൊപ്പം ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് പോലീസ് ഭരണകൂട സംവിധാനങ്ങൾ ജാഗ്രതപാലിക്കണമെന്നും രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപതയിലെ വിവിധ സംഘടനകളുടെ രൂപതാതല ഭാരവാഹികൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



