കഠിനാധ്വാനം കൊണ്ട് നാടിനെ തീറ്റിപ്പോറ്റിയവരാണ് ഇടുക്കിക്കാർ : മാർ റാഫേൽ തട്ടിൽ

Published on

കഠിനാധ്വാനം കൊണ്ട് നാടിന്റെ വിശപ്പടക്കാൻ പരിശ്രമിച്ചവരാണ് ഇടുക്കിയിലെ കുടിയേറ്റ കർഷകർ എന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. നാട്ടിലെ പട്ടിണി മാറ്റാൻ വേണ്ടിയിട്ടാണ് നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകളെ ഹൈറേഞ്ചിലേക്ക് കുടിയേറാൻസർക്കാരുകൾ പ്രോത്സാഹിപ്പിച്ചത്. എന്നാൽ സത്യം മറന്ന് പലരും കുടിയേറ്റക്കാരായ കർഷക ജനതയെ പലപ്പോഴും കയ്യേറ്റക്കാരായി ചിത്രീകരിച്ചിട്ടുണ്ട്. എല്ലാത്തരത്തിലും അർപ്പണബോധമുള്ളവരാണ് ഇടുക്കിക്കാർ. വലിയ ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് നെടുങ്കണ്ടത്ത് മനോഹരമായ ദേവാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ പുതിയ ദേവാലയം കൂദാശ ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലെ ജനതയുടെ വിശ്വാസത്തിന്റെ ഗോപുരമാണ് നെടുങ്കണ്ടത്ത് ഉയർന്നിരിക്കുന്നത്. വിശ്വാസ സമൂഹത്തിന്റെ സമർപ്പണം ആണ് ഈ ആലയത്തെ കൂടുതൽ മനോഹരമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ദൈവാലയം കൂദാശ ചെയ്ത് സമർപ്പിച്ചതിനെ തുടർന്ന് നെടുങ്കണ്ടം ഇടവകയെ മേജർ ആർക്കി എപിസ്കോപ്പിൽ തീർത്ഥാടന ദേവാലയമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായി രൂപതയിലെത്തിയ പിതാവിന് രൂപതാ തലത്തിൽ ഔദ്യോഗിക സ്വീകരണവും നൽകി. രാവിലെ 9 മണിക്ക് കല്ലാറിൽ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ മേജർ അർച്ച് ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. 9 30ന് പള്ളിയങ്കണത്തിൽ എത്തിയ അദ്ദേഹത്തെ രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സ്വീകരിച്ചു. തുടർന്ന് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച പ്രദക്ഷിണത്തിൽ 150 വൈദികർ പങ്കെടുത്തു. തിരുകർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ കൂരിയാമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വികാരി ജനറാൾ മാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ സഹകാർമികരായിരുന്നു. വിവിധ സന്യാസിനിയെ സമൂഹ സമർപ്പിതർ വിവിധ ഇടവകകളിൽ നിന്നുള്ള കൈകാരന്മാർ ഭക്തസംഘടനകളുടെ ഭാരവാഹികൾ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ അടക്കം 15,000 ത്തോളം ആളുകൾ തിരുകർമ്മങ്ങളിൽ പങ്കാളികളായി. വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയെ മേജർ ആർക്കി എപിസ്കോപ്പിൽ തീർത്ഥാടന ദേവാലയമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കൽപ്പന സീറോ മലബാർ സഭയുടെ ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. പ്രഖ്യാപനത്തെ തുടർന്ന് ഇടവക വികാരി ആർച്ച് പ്രീസ്റ്റ് എന്ന് അറിയപ്പെടും. അതിന്റെ രേഖകൾ മാർ റാഫേൽ തട്ടിൽ ഇടവക വികാരി ഫാ. ജെയിംസ് ശൗര്യംകുഴിക്ക് കൈമാറി.

ആദ്യമായി രൂപതയിലെത്തിയ മേജർ ആർച്ച് ബിഷപ്പിനെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, ശ്രീ എം എം മണി എംഎൽഎ, മുൻ എം പി ശ്രീ ജോയിസ് ജോർജ്, വിവിധ സന്യാസ സമൂഹങ്ങളിലെ സുപ്പീരിയേഴ്സ്, രൂപതയിലെ ഭക്ത സംഘടനകളുടെ പ്രസിഡന്റ്മാർ എന്നിവർ പൂച്ചെണ്ടു നൽകി ആദരിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ രൂപതയിലെ വൈദികർ, സമർപ്പിതർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, കൈക്കാരൻമാര്‍, ഭക്ത സംഘടനകളുടെ ഭാരവാഹികൾ എന്നിവരുമായും മേജർ ആർച്ച് ബിഷപ്പ് സംവദിച്ചു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ഇടുക്കി രൂപത കുരിശുമല തീർത്ഥാടനം

ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് കാൽനട കുരിശുമല തീർത്ഥാടനം വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ അറിയപ്പെടുന്ന കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക്...

കപട പരിസ്ഥിതി വാദത്തിന്റെ പേരിൽ ഇനിയും ആളുകളെ കൊലയ്ക്ക് കൊടുക്കരുത്: മാർ ജോൺ നെല്ലിക്കുന്നേൽ

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണ്. ഈ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു.