ഒരു ജനസമൂഹത്തിന്റെ ജീവിക്കാന്‍വേണ്ടിയുള്ള പോരാട്ടം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മാത്രം സമരമായി ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ആരും ശ്രമിക്കണ്ട. കടലോരമക്കളുടെ നിലനിൽപ്പിനായുള്ള ഒറ്റക്കെട്ടായ ജനകീയ മുന്നേറ്റമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.
കടലോരജനതയുടെ പ്രക്ഷോഭം വികസനത്തെ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ വികസനത്തെ കഴിഞ്ഞ നാളുകളില്‍ കുരുതികൊടുത്തവരും നൂറുകണക്കിനു വ്യവസായശാലകള്‍ പൂട്ടിച്ചവരും ആണെന്ന് അന്വേഷിച്ചറിയണം.
വിഴിഞ്ഞത്തെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ജുഡീഷല്‍ അന്വേഷണത്തിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനാണ്? കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചും കോടതി വ്യവഹാരങ്ങളിലൂടെയും കേന്ദ്രസേനയെ വിന്യസിപ്പിച്ചും വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുത്.
മാന്യമായ പുനരധിവാസപ്രക്രിയ നടപടികള്‍ക്ക് ശ്രമിക്കാതെയും തീരദേശജനതയ്ക്ക് ജീവിതസംരക്ഷണം ഉറപ്പാക്കുന്ന സത്വരപദ്ധതി നടപ്പിലാക്കാതെയും അധികാരത്തിന്റെ ആയുധമെടുത്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവിവേകമായിരിക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.


