കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് ആശങ്കാജനകമാണെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ഭരണഘടന ഉറപ്പുവരുത്തുന്ന മതവിശ്വാസ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള വിദ്വേഷപരമായ പീഡന സംഭവങ്ങൾ കുത്തനെ കൂടി. 2018ല്‍ 292 കേസുകളാണ് ഇന്ത്യയിലുള്ളതെങ്കില്‍ 2022 ഡിസംബറിൽ ഇത് 541 ആയി.
ഉത്തര്‍പ്രദേശിലും ഛത്തിസ്ഗഢിലുമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഛത്തിസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിൽ ഇക്കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്.
ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ സര്‍ക്കാരുകളുടെ പിന്തുണയോടുകൂടിയാണ് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ അഴിച്ചുവിടുന്നത്.
ഭരണഘടന നല്കുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.


