മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളില്‍ ഒന്നായ പാലാ സെന്‍റ് തോമസ് കോളേജിന് ഓട്ടോണമസ് പദവി നല്‍കിക്കൊണ്ടുളള അനുമതി യു.ജി.സി.യില്‍ നിന്നും ലഭിച്ചു. 1950-ല്‍ ആരംഭിച്ച സെന്‍റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ നിറവിലെത്തിനില്‍ക്കുമ്പോഴാണ് കോളേജിന്‍റെ പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തില്‍ സ്വയംഭരണ പദവി ലഭിച്ചത്. റീഅക്രഡിറ്റേഷനില്‍ A++ ലഭിച്ച സെന്‍റ് തോമസ് കോളേജ് ഇന്ന് മികവിന്‍റെ കേന്ദ്രമാണ്. പത്തിലേറെ ബഹുനിലമന്ദിരങ്ങളുള്ള വിശാലവും ഹരിതാഭവുമായ ക്യാമ്പസാണ് സെന്‍റ് തോമസ് കോളേജിന്‍റെ സവിശേഷത. സുസജ്ജമായ ലൈബ്രറി, ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്‍, ഓപ്പണ്‍ ജിമ്നേഷ്യം എന്നിവ കോളേജിന്‍റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഉള്‍പ്പെടും. 18 ബിരുദ പ്രോഗ്രാമുകളും 15 ബിരുദാന്തരബിരുദ പ്രോഗ്രാമുകളും 10 ഗവേഷണ വിഭാഗവും സെന്‍റ് തോമസിനെ ഇതര കോളേജുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. 136 അദ്ധ്യാപകരും 47 അനദ്ധ്യാപകരും 2500 ഓളം വിദ്യാര്‍ത്ഥികളും ഇപ്പോഴത്തെ ക്യാമ്പസില്‍ ഉണ്ട്. കലാ-കായിക രംഗത്തും പഠനരംഗത്തും സര്‍വ്വകലാശാലാ റാങ്കിംഗില്‍ മികച്ചുനില്‍ക്കാന്‍ നാളിതുവരെ സെന്‍റ് തോമസിന് സാധിച്ചിട്ടുണ്ട്.
പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ ഫലമായാണ് 1950ല്‍ സെന്‍റ് തോമസ് കോളേജ് സ്ഥാപിതമാകുന്നത്. 1981 മുതല്‍ 2004 വരെ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ആയിരുന്നു പിന്നീട് കോളേജിനെ നയിച്ചത്.
കോളേജിനെ ഇപ്പോൾ നയിക്കുന്ന കോളേജിന്‍റെ രക്ഷാധികാരിയായ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പാലാ സെന്‍റ് തോമസ് കോളേജിന് യു.ജി.സി. യില്‍ നിന്ന് സ്വയംഭരണ പദവി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. പാലാ രൂപതയുടെ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ വെരി റവ. ഫാ.ജോസഫ് തടത്തില്‍ യോഗത്തിൽ അധ്യക്ഷത വഹിച്ചു.



